ബജ്‌റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസ്… മൂന്നുപേർ കൂടി പിടിയിൽ

മംഗളൂരു : ബജ്‌റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഹാസനിൽ താമസിക്കുന്ന ബണ്ടാൾ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂർ നൗഷാദ്-39) കല്ലവരു ആശ്രയ കോളനിയിലെ അസ്ഹറുദ്ദീൻ (അജ്ജു-29), ഉഡുപ്പി കാപ്പു സ്വദേശി അബ്ദുൾഖാദർ (നൗഫൽ-24) എന്നിവരാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസിന്റെ പിടിയിലായത്.

മേയ് ഒന്നിന് രാത്രി ബജ്‌പെ കിന്നിപദവ് ക്രോസിലാണ് എട്ടുപേർ ചേർന്ന് സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. വാമഞ്ചൂർ നൗഷാദിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, കവർച്ച ഗൂഢാലോചന തുടങ്ങി ആറ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

സുഹാസ് ഷെട്ടിയെ പിന്തുടരുകയും വിവരങ്ങൾ കൊലയാളികൾക്ക് നൽകുകയും ചെയ്തത് അസ്ഹറുദ്ദീനാണെന്ന് പോലീസ് അറിയിച്ചു. അസ്ഹറുദ്ദീൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണത്തിനായി അബ്ദുൾ ഖാദറെ കസ്റ്റഡിയിൽ വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!