കൃത്രിമവെളിച്ചമുണ്ടാക്കി കടലില്‍ നിരോധിത മത്സ്യബന്ധനം; ഒടുവില്‍ പിടിയില്‍…

തൃശൂര്‍: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് – കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം.

തീവ്രതയേറിയ ലൈറ്റ് തെളിയിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കുമെന്നും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുമെന്നും കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമ യുടെയും, അഴീക്കോട് തീരദേശ പൊലീസ് എസ്ഐ ബാബു പിപിയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മുനമ്പം പള്ളിപ്പുറം സ്വദേശിയായ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം 2 എന്നീ 2 ബോട്ടുകള്‍ പിടിച്ചെടുത്തത്.

കൃത്രിമ രീതിയില്‍ അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. കടലില്‍ എപ്പോഴും 12 വാട്ട്‌സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 6094 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടുത്തം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!