ദക്ഷിണ കന്നഡ : ബസ് യാത്രക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിന് യുവതിക്ക് നഷ്ടപരിഹാരം.ബസ് ഉടമയും ടിക്കറ്റ് ബുക്ക് ചെയ്ത റെഡ് ബസ് ആപ്പും ചേര്‍ന്നാണ് യുവതിക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയ്ക്കാണ് 1.29 ലക്ഷം രൂപ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്.ദീപികയും ഭര്‍ത്താവ് ശോഭരാജും റെഡ് ബസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് മംഗളൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് സീ ബേര്‍ഡ് എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായത്.
യാത്രയ്ക്കിടെ ഉറങ്ങുമ്പോള്‍ സീറ്റില്‍നിന്ന് മൂട്ടയുടെ കടിയേൽക്കുകയായിരുന്നു.ബസ് ജീവനക്കാരനോട് പറഞ്ഞപ്പോള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. യാത്രയിലുണ്ടായ ഈ അസ്വസ്ഥത ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചെന്നും ഇത് ഷോയുടെ പ്രതിഫലം കുറയാന്‍ ഇടയാക്കിയെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തിനൊടുവില്‍ ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കാനാണ് കോടതി വിധിച്ചത്.
ബസ് യാത്രക്കിടെ മൂട്ട കടിച്ചു…യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം…
