വിവാഹ വാഗ്ദാനം ലംഘിച്ചതുകൊണ്ടു മാത്രം ആത്മഹത്യാപ്രേരണ നിലനില്‍ക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂ വെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടക സ്വദേശിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു കോടതി. കമറുദ്ദീന്‍ ദസ്തഗിര്‍ സനാദിയുടെ പെണ്‍സുഹൃത്തായിരുന്ന 21കാരി 2007 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന യുവതിയുടെ മാതാവിന്റെ പരാതിയില്‍ സനാദിക്കെതിരെ കേസെടുത്തിരുന്നു. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ സനാദിയെ ഹൈക്കോടതി ശിക്ഷിച്ചു. വഞ്ചന, ആത്മഹത്യാപ്രേരണക്കുറ്റങ്ങളില്‍ സനാദിയെ കുറ്റക്കാരനാണെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. ഇതാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്.ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സനാദിക്കെതിരെ ഐപിസിയുടെ 417 (വഞ്ചന), 306 (ആത്മഹത്യപ്രേരണ), 376 (ബലാത്സംഗം) വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗം ഒഴികെയുള്ള വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു. അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!