പരിമിതികളെ പൊരുതി വീഴ്ത്തിയവരുടെ പോര്! പാരാലിംപിക്സിന് വർണാഭമായ തുടക്കം

പാരിസ്: ഒളിംപിക്സ് ആവേശം അവസാനിച്ച പാരിസിന്റെ മണ്ണിൽ ഇനി പാരാലിംപിക്സ് പോരാട്ടങ്ങൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായിക മേളയുടെ 17ാം അധ്യായമാണ് ഇത്തവണ. വർണാഭമായ കലാ വിസ്മയങ്ങളോടെയാണ് പാരാലിംപിക്സ് പോരാട്ടങ്ങൾക്കും തുടക്കമായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോ പാരാലിംപിക്സിനു തുടക്കമായെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചു. 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു. പാരാ അത്‍ലറ്റുകളായ സുമിത് ആന്റിലും ഭാഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. ടോക്യോ പാരാലിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ താരമാണ് സുമിത്.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ പാരാലിംപിക്സിൽ മാറ്റുരയ്ക്കുന്നത്. മികച്ച മെഡൽ നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യക്കായി 84 താരങ്ങളാണ് മത്സരിക്കുന്നത്. മലയാളി പാരാ ഷൂട്ടർ സിദ്ധാർഥ ബാബവുമുണ്ട്.

ടോക്യോ പാരാലിംപിക്സിലാണ് ഇന്ത്യയുടെ മികച്ച പ്രകടനം കണ്ടത്. അന്ന് 19 മെഡലുകളുമായി ഇന്ത്യ ചരിത്രമെഴുതി. ഇത്തവണ 22 ഇനങ്ങളിൽ 12 പോരാട്ടങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ അധ്യായത്തിലെ മെ‍ഡൽ നില മെച്ചപ്പെടുത്തുകയാണ് ഇന്ത്യ മുന്നിൽ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!