തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് നാടിനെ ഞെട്ടിച്ച തട്ടിപ്പ് നടത്തി മുങ്ങിയെന്ന് ആരോപണമുയർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .
2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.എന്നാൽ ഇത്ര കാലമായിട്ടും യുവതി ഈ തട്ടിപ്പ് തുടർന്നുവെന്നത് അധികൃതരെ അതിശയിപ്പിക്കുന്നുണ്ട്.
ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയെന്നും. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
