മകൾ സുപ്രിയ സുലെയ്ക്കൊപ്പം പിസി ചാക്കോയെയും എൻസിപി ദേശീയ വർക്കിംഗ് പ്രസിഡണ്ടായി നിയമിച്ച് ശരത് പവാർ




മുംബൈ : പി.സി. ചാക്കോ എൻ.സി.പി. (ശരദ് ചന്ദ്രപവാർ) ദേശീയ വർക്കിങ് പ്രസിഡന്റാവും. ചാക്കോയ്ക്കുപുറമേ സുപ്രിയ സുലേയേയും വർക്കിങ് പ്രസിഡന്റായി നിയമിച്ച്‌ എൻ.സി.പി. (എസ്.സി.പി.) ദേശീയ പ്രസിഡന്റ് ശരദ് പവാർ ഉത്തരവിറക്കി. രാജീവ് ഝാ ദേശീയ ജനറല്‍ സെക്രട്ടറിയാവും.

പാർട്ടി പിളർത്തി അജിത് പവാർ ചിഹ്നവും പേരും സ്വന്തമാക്കുന്നതിന് മുമ്പ് നടന്ന പുനഃസംഘടനയില്‍ സുപ്രിയ സുലേയും പ്രഫുല്‍ പട്ടേലും വർക്കിങ് പ്രസിഡന്റുമാരായിരുന്നു. ജനറല്‍ സെക്രട്ടറിയായി അന്ന് സുനില്‍ തത്കറെയെ തിരഞ്ഞെടുത്തിരുന്നു..

കഴിഞ്ഞ ജൂലായിലായിരുന്നു അജിത് പവാർ എൻ.സി.പി. പിളർത്തി ശിവസേന (ഏക്നാഥ് ഷിന്ദേ)- ബി.ജെ.പി. സർക്കാരിന്റെ ഭാഗമായത്. വർക്കിങ് പ്രസിഡന്റായിരുന്ന പ്രഫുല്‍ പട്ടേലും ജനറല്‍ സെക്രട്ടറിയായിരുന്ന സുനില്‍ തത്കറേയും അന്ന് അജിത് പവാറിനൊപ്പം നിലകൊണ്ടു.

കേരളത്തിലെ കോൺഗ്രസിൽ പിടിമുറുക്കാൻ ചാക്കോ പറന്നിറങ്ങുമോ?

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ശരത് പവാർ തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് പാർട്ടി വിട്ട് ഇറങ്ങിയ പിസി ചാക്കോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ സുപ്രധാന പദവികളിൽ എത്താൻ സാധ്യതയൊരുക്കുന്നതാണ് ഇപ്പോഴത്തെ നിയമനം.

കോൺഗ്രസിൽ ഉണ്ടായിരുന്ന കാലത്തും, പിന്നീട് പാർട്ടി പിളർത്തി ശരത് പവാർ എൻസിപി രൂപീകരിച്ചപ്പോഴും കോൺഗ്രസിനൊപ്പം നിന്നെങ്കിലും പവാറുമായി ആത്മബന്ധം സൂക്ഷിച്ച നേതാവാണ് പിസി ചാക്കോ.

ലയനം ഉണ്ടായാൽ ചാക്കോ പാർട്ടിയിൽ പിടിമുറുക്കും എന്ന ആശങ്ക കേരളത്തിലെ കോൺഗ്രസ് നേതൃനിരയിൽ ഇപ്പോൾ ഉയരുന്നുണ്ട്. കെ വി തോമസ് പാർട്ടി വിട്ടതുപോലെ ഹൈക്കമാന്റുമായി ഇടഞ്ഞല്ല പിസി ചാക്കോ കോൺഗ്രസ് വിട്ടത്.

സംസ്ഥാന നേതൃത്വത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുമായുള്ള അഭിപ്രായവ്യത്യാസം ആണ് പാർട്ടി വിടാൻ കാരണമാക്കിയത് എന്ന നിലപാടായിരുന്നു പിസി ചാക്കോ കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ ചാക്കോയെ ഉൾക്കൊള്ളാൻ ദേശീയ നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ സംസ്ഥാന ത്തെ കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഈ സാധ്യത ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!