മഹാത്മഗാന്ധിക്കെതിരായ പരാമര്‍ശം; മോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

ഗുവഹാത്തി: മഹാത്മഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരന്‍ ലൂയിറ്റ് കുമാര്‍ ബര്‍മാന്‍ പൊലീസില്‍ പരാതി നല്‍കി. ഗുവഹാത്തിയിലെ ഹതിഗാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇതുവരെ എഫ്‌ഐആര്‍ ചെയ്തിട്ടില്ലെന്നും പൊലിസ് പറഞ്ഞു.

ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ വിവാദപരാമര്‍ശം. ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമ 1982 ല്‍ ഇറങ്ങുന്നതുവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മഹാത്മഗാന്ധിക്കു വേണ്ടത്ര സ്വീകാര്യതയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി മഹാത്മാവായിരുന്നു. അദ്ദേഹത്തിന് അത്തരത്തിലുള്ള ആഗോള മതിപ്പുണ്ടാക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആര്‍ക്കും അദ്ദേഹത്തെ അറിയുമായിരുന്നില്ല. ‘ഗാന്ധി’ സിനിമ പുറത്തുവന്നപ്പോള്‍ ഇതാരാണെന്നു ലോകത്തിനു കൗതുകം തോന്നി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സന്‍ മണ്ടേലയെയും ലോകത്തിന് അറിയാമായിരുന്നെങ്കില്‍, അതിലൊട്ടും കുറഞ്ഞ ആളായിരുന്നില്ല ഗാന്ധിയെന്ന കാര്യം സമ്മതിച്ചേ പറ്റൂ. ഗാന്ധിയും അദ്ദേഹത്തിലൂടെ ഇന്ത്യയും അംഗീകരിക്കപ്പെടേണ്ടതായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് ഞാന്‍ ഇതു പറയുന്നത്’ അഭിമുഖത്തില്‍ മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!