മലപ്പുറം : ഊരകം കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടു പേർ മരിച്ചു. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെൺമക്കളിൽ ഇളയ മക്കളായ മക്കളായ ബുഷ്‌റ (26), അജ്മല തെസ്നി (21) എന്നിവരാണ് മരിച്ചത്.
ആറ് മാസം മുൻപ് വിവാഹിതയായ അജ്മല തസ്നി സഹോദരി ബുഷ്റയെയും കൂട്ടി കുടുംബമൊന്നിച്ച് ഇന്നലെ രാവിലെയാണ് മുതിർന്ന സഹോദരി സൈനബയുടെ ഊരകം കോട്ടുമലയിലെ വീട്ടിലെത്തിയത്. ഇളയ സഹോദരിമാരും കുട്ടികളും വൈകുന്നേരം നാലരയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.
കുളികഴിഞ്ഞ് എല്ലാവരും കരയ്ക്ക് കയറിയെങ്കിലും കൂടെ ഉണ്ടായിരുന്ന ഒമ്പത് വയസ്സുകാരൻ വീണ്ടും പുഴയിലിറങ്ങി. കുട്ടിയെ സാഹോദരിമാർ ചേർന്ന് കരയ്ക്ക് കയറ്റി. ഇതിനിടെ സഹോദരിമാർ പുഴയിൽ മുങ്ങിപ്പോയി. വീട്ടിലെത്തിയ കുട്ടികൾ അജ്മല തെസ്‌നിയെയും ബുഷ്‌റയേയും കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെച്ച് കരയാൻ തുടങ്ങിയതോടെ ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ മുങ്ങി താഴുകയാ യിരുന്ന സഹോദരിമാരെ കരക്കെത്തിച്ച് പ്രാഥമിക ചികിത്സ നൽകി, മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരയോടടുത്ത് മണലെടുക്കാനായി കുഴിച്ച കുഴികളാണ് അപകടത്തിന് കാരണമെ ന്നാണ് നാട്ടുകാർ പറയുന്നത്.
വേങ്ങര വലിയോറ ആയിഷബാദ് ഏറിയാടാൻ അമീറാണ് ബുഷ്റയുടെ ഭർത്താവ്. മക്കൾ മുഹമ്മദ് റാഫി, റിസ മെഹ്‌റിൻ. കുഴിപ്പുറം തെക്കേതിൽ ഫായിസാണ് അജ്‌മലയുടെ ഭർത്താവ്.
