‘വ്യക്തിപരമായി അപമാനിച്ചു’; സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കി

തൃശ്ശൂര്‍: യുട്യൂബ് ചാനല്‍ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ രാമകൃഷ്ണന്‍ പറയുന്നത്. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.


”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല” സത്യഭാമ അഭിമുഖത്തില്‍ പറയുന്നു.

കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രതിഷേധമാണുയരുന്നത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ വ്യക്തമാക്കി. വ്യക്തിമപരമായി മാത്രമല്ല കുടുംബത്തേയും കടന്നാക്രമിക്കുകയാണ്. ആരേയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പറഞ്ഞ കാര്യങ്ങള്‍ വ്യാഖ്യാനിച്ചതിലെ പ്രശ്‌നമാണെന്നുമാണ് സത്യഭാമ വ്യക്തമാക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു നേരത്തെ സത്യഭാമയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!