‘ദൈവങ്ങളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കണം’; രാഹുലിന്റെ ‘ശക്തി’ പരാമര്‍ശത്തില്‍ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍


മുംബൈ: രാഹുല്‍ ഗാന്ധിയുടെ ശക്തി പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. നേതാക്കളുടെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് പാര്‍ട്ടിയെ തരംതാഴ്ത്താന്‍ കാരണമെന്ന് ആചാര്യ സത്യേന്ദ്ര പറഞ്ഞു.

ഇതാണ് പാര്‍ട്ടിയുടെ അവസ്ഥ വഷളാകാന്‍ കാരണം. കോണ്‍ഗ്രസ് ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണ്. ഭാരതത്തില്‍ ഹിന്ദു ഭൂരിപക്ഷമാണുള്ളത്. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ നടത്തിയാല്‍ ആരെങ്കിലും അവരോടൊപ്പം നില്‍ക്കുമോ?. നാരീശക്തി ഹിന്ദു ധര്‍മ്മത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും അഭിമാനമാണ്. ഇത് അപലപനീയമാണ്. നമ്മുടെ ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും എതിരെ സംസാരിക്കുന്ന നേതാവിനെ ജയിലിലേക്ക് അയയ്ക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ചുള്ള മഹാസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. ‘ഹിന്ദിയില്‍ ‘ശക്തി’ എന്നൊരു വാക്ക് ഉണ്ട്. ഞങ്ങള്‍ ആ ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്, എന്താണ് ആ ശക്തി, നാം അധികാരത്തോടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. രാജാവിന്റെ ആത്മാവ് ഇവിഎമ്മിലും ഇഡിയിലും സിബിഐയിലും ആദായനികുതിയിലുമാണ് കുടികൊള്ളുന്നതെന്നും മോദിയെ പരിഹസിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വിട്ട ഒരു മുതിര്‍ന്ന നേതാവ് സോണിയാഗാന്ധിയെ വിളിച്ച് വിഷമത്തോടെ സംസാരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ഇവര്‍ക്കെതിരെ പോരാടാന്‍ ധൈര്യമില്ലെന്നും ജയിലില്‍ പോകാന്‍ ആഗ്രഹമില്ലെന്നും പറഞ്ഞ് ആ നേതാവ് കരയുകയായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്.

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കളില്‍ പലരും രൂക്ഷമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ‘ഹിന്ദുക്കള്‍ മാ ദുര്‍ഗയെ ആരാധിക്കുന്നു. അവള്‍ ശക്തിയാണ്. ഞങ്ങള്‍ ശക്തിയോട് യുദ്ധം ചെയ്യുന്നില്ല. പണ്ടുമുതലേ, അസുരന്മാര്‍ ശക്തിയോട് യുദ്ധം ചെയ്യാന്‍ ശ്രമിച്ചു, നശിക്കുകയാണ് ചെയ്തതെന്നും ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

‘തോല്‍ക്കുമ്പോള്‍ അവര്‍ ഇവിഎമ്മിനെ കുറ്റപ്പെടുത്തും, അവര്‍ കര്‍ണാടകയിലും കേരളത്തിലും വിജയിച്ചപ്പോള്‍ ഇവിഎം പ്രശ്‌നമല്ലായിരുന്നു. പ്രധാനമന്ത്രി മോദി ജയിച്ചപ്പോള്‍ അവര്‍ ഇവിഎം മെഷീനില്‍ തകരാര്‍ ഉണ്ടെന്ന് പറയുന്നു. തോറ്റാല്‍ ആരെയെങ്കിലും കുറ്റപ്പെടുത്തണം. അതിന് ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നുവെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!