ഇടുക്കി : അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ (ഇഹാൻ, റിഹാൻ) മരിച്ച സംഭവത്തിൽ നിർണായക മൊഴിയുമായി അച്ഛനമ്മമാർ. വീട്ടിൽ സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന പെയിന്റിൽ ചേർക്കുന്ന തിന്നർ താഴെ വീണെന്നും, ഇത് അബദ്ധവശാൽ കുട്ടികൾ കുടിച്ചതാണെന്നുമാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ള പോലീസ്, വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ചിരുന്ന പാത്രം കണ്ടെത്തുകയും അച്ഛനമ്മമാരെ ചോദ്യം ചെയ്തുവരികയും ചെയ്യുന്നുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും ലഭിച്ചതിനു ശേഷമേ മരണകാരണത്തിൽ അന്തിമ വ്യക്തത വരികയെന്ന് പോലീസ് വ്യക്തമാക്കി.
