ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് ‘വേഴു’.
‘വേഴു’ എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ് മന്ത്രി എം ലിജു പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി. നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ആലപ്പുഴ കുതിരപ്പന്തി നടുവിലെപറമ്പ് എ ആർ ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് ‘വേഴു’ എന്ന പേര് തെരഞ്ഞെടുത്തത്.
എൻട്രികളിൽ 30 പേരാണ് ‘വേഴു’ എന്ന പേര് നിർദേശിച്ചത്. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.
വിജയിക്ക് സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും.
ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പി ആർ റോയ്,മുൻ ഡി ടി പി സി സെക്രട്ടറി സി പ്രദീപ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം ‘വേഴു’
