ചങ്ങനാശ്ശേരി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല.
1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും.
