സില്‍വര്‍ലൈന്‍ പ്രായോഗികമല്ല, സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവ്. കെ റെയില്‍ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. അതിനാല്‍ നടപ്പാക്കാനാകില്ല. സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യസഭയില്‍ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍ ചോദിച്ചിരുന്നത്.

അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ ഓഫീസ് തുറന്നതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. റെയില്‍വേയെക്കുറിച്ചും സാങ്കേതിക വിഷയത്തിലും ജ്ഞാനമുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. ശ്രീധരന്‍ എന്നല്ല ആരായാലും റെയില്‍വേ വികസനത്തിന് മുന്നിലേക്ക് വന്നാല്‍ അവരെ റെയില്‍വേ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. ശ്രീധരന്റെ ഇത്തരത്തിലുള്ള നടപടികളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

അങ്കമാലി ശബരി പാതയുടെ കാര്യത്തില്‍ ഇപ്പോൾ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിമര്‍ശനം ഉന്നയിച്ചു. ഇ ശ്രീധരന്‍ ഹൈ സ്പീഡ് റെയിലിനായി മലപ്പുറത്ത് ഓഫീസ് തുറന്നതും, പദ്ധതിയുമായി മുന്നോട്ടു പോകുന്നതും കേന്ദ്രമന്ത്രിയുടെ അറിവോടെയാണോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ മുന്നോട്ടു പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!