നടക്കാത്ത ട്രാഫിക്ക് ലംഘനത്തിന് ചുമത്തിയ പിഴ റദ്ദാക്കി, യുവാവിനോട് ഖേദം പ്രകടിപ്പിച്ച് കൊച്ചി ട്രാഫിക് പൊലീസ്

കൊച്ചി: ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരിടത്ത് വീണ്ടും പിഴ ചുമത്തിയ നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. പാലാരിവട്ടം സ്വദേശി നെറ്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയെന്ന് വിശദീകരിച്ചാണ് നടപടി. പരാതിക്കാരനോട് പൊലീസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02നു കലൂരില്‍ വച്ച് സീബ്രാ ക്രോസിങ് ലംഘനത്തിനു നെറ്റെയുടെ വാഹനത്തിനു ആദ്യത്തെ ഇ ചെലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു 12.51നു കച്ചേരിപ്പടിയില്‍ വച്ച് മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം കൂടി നടന്നതായി കാണിച്ചു രണ്ടാമത്തെ പിഴ ചുമത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൊച്ചി ട്രാഫിക്ക് പൊലീസിനെതിരെ പാലാരിവട്ടം സ്വദേശി നെറ്റോ പരാതി നല്‍കി. കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്നു നെറ്റോ പറയുന്നു. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ ചിത്രമാണ് രണ്ടാമത്തെ ചെലാനിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഫോട്ടോയിലേയും സീബ്രാ ലൈന്‍ അടയാളങ്ങള്‍ ഒന്നാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, രണ്ടാമത്തെ പിഴ ലഭിച്ച സമയത്ത് 12.52ന് നെറ്റോ എംജി റോഡിലെ മാളില്‍ സിനിമ കാണുകയായിരുന്നു. വാഹനം മാള്‍ പാര്‍ക്കിങിലുമായിരുന്നു. ഇതിന്റെ പാര്‍ക്കിങ് രസീതും സിനിമാ ടിക്കറ്റും തെളിവായി ഹാജരാക്കിയിട്ടുണ്ട്. സംഭവത്തില്‍, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!