അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെ തിരായ അവസാന ടി20 പോരാട്ടത്തിൽ ഇന്ത്യയ്ക്കായി ഹർദ്ദിക് പാണ്ഡ്യ മിന്നലടികളുമായി കളം വാണിരുന്നു. താരം 17 പന്തിൽ അർധ സെഞ്ച്വറിയിലെത്തി. ബാറ്റിങിനിടെ താരത്തിന്റെ ഒരു സിക്സർ ചെന്നു പതിച്ചത് ഫോർലൈനിനു അരികെ ദൃശ്യങ്ങൾ ഒപ്പിക്കൊണ്ടിരുന്ന കാമറാമാന്റെ കൈക്കായിരുന്നു. പരിക്കേറ്റ് കാമറാമാൻ ഐസ് ബാഗ് വച്ചാണ് പിന്നീട് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
മത്സര ശേഷം ഹർദ്ദിക് പാണ്ഡ്യ കാമറമാന്റെ അരികിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. കെട്ടിപ്പിടിച്ച് ആശ്വാസം പകർന്നാണ് ഹർദ്ദിക് മടങ്ങിയത്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. മത്സരത്തിൽ 25 പന്തിൽ 5 വീതം സിക്സും ഫോറും സഹിതം ഹർദ്ദിക് 63 റൺസ് വാരിയാണ് ക്രീസ് വിട്ടത്. ബാറ്റിങിനിറങ്ങി നേരിട്ട ആദ്യ പന്ത് തന്നെ ഹർദ്ദിക് സിക്സർ തൂക്കി. നിർഭാഗ്യവശാൽ ഈ പന്ത് ചെന്നു പതിച്ചാണ് കാമറാമാന്റെ കൈയ്ക്ക് പരിക്കേറ്റത്.
ക്രീസ് വിട്ടിറങ്ങിയ പാണ്ഡ്യ കോർബിൻ ബോഷിനെ മിഡ് ഓഫിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. ടീമുകളുടെ ഡഗ് ഔട്ടിന് സമീപത്ത് നിലയുറപ്പിച്ച കാമറാമാന്റെ കൈയിലാണ് പന്തു ചെന്നു വീണത്. മത്സരം കുറച്ചു നേരം നിർത്തിവച്ച് പരിക്കേറ്റയാൾക്ക് ചികിത്സ ഉറപ്പാക്കിയിരുന്നു. എന്നാൽ കാര്യമായ പരിക്കില്ലെന്നതിനാൽ കാമറാമാൻ ജോലി തുടർന്നു.
മത്സരം അവസാനിച്ച ശേഷമാണ് ഹർദ്ദിക് പാണ്ഡ്യ കാമറാമാന്റെ അരികിലേക്ക് ഓടിയെത്തിയത്. ഐസ് ബാഗ് ഉയർത്തി നോക്കി പരിക്കിന്റെ അവസ്ഥ പരിശോധിച്ച ഹർദ്ദിക് അതിനു ശേഷമാണ് കാമറാമാനെ കെട്ടിപ്പിടിച്ചത്. പിന്നീട് ഐസ് ബാഗ് പാണ്ഡ്യ കാമറാമാന്റെ കൈയിൽ തന്നെ വച്ചു നൽകിയാണ് ഹർദ്ദിക് മടങ്ങിയത്.
