തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ആര്‍ക്കും യാതൊരു ആനുകൂല്യങ്ങളും കൊടുക്കാത്ത സര്‍ക്കാരാണ് ഇതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരങ്ങളും നികുതികളും അടിച്ചേല്‍പ്പിച്ച ഗവണ്‍മെന്റ് കൂടിയാണിത്. നാലാം തീയതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ യാണ് സർക്കാർ പുതിയ വാഗ്ദാനങ്ങ ളുമായി എത്തിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അസംബ്ലി ഇലക്ഷന്‍ വരാനിരിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നടപ്പിലാക്കേണ്ടി വരിക അടുത്ത സര്‍ക്കാരായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിലവിലെ സര്‍ക്കാരിന് ഇത് കൊടുക്കേണ്ടി വരില്ല എന്ന് ഉറപ്പുള്ളതിനാല്‍ അടുത്ത ഗവണ്‍മെന്റിന് തലയിലേക്ക് ഇതെല്ലാം കെട്ടിവെയ്ക്കുകയാണ്. ഇത് ഒരു തട്ടിപ്പാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ പ്രഖ്യാപനങ്ങളെല്ലാം ബജറ്റില്‍ നടത്താമായിരുന്നു. എന്നാല്‍ ബജറ്റില്‍ നികുതി അടിച്ചേല്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഹസനം മാത്രമാണ്. ഇത് ജനങ്ങള്‍ ഗൗരവത്തിലെടുക്കരുത്.’ രമേശ് ചെന്നിത്തല പറഞ്ഞു.
ആശാവര്‍ക്കർമാരോട് ഇത്രയധികം ക്രൂരത കാണിക്കേണ്ട കാര്യമില്ലായിരുന്നു. അവര്‍ക്കായി അല്‍പം കൂടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് എല്ലാവര്‍ക്കും മനസിലാകും. നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പോലും ആളുകള്‍ക്ക് നല്‍കുന്നില്ല.
ഇടുക്കി പാക്കേജായി പ്രഖ്യാപിച്ച 18,000 രൂപ കൊടുത്തിട്ടില്ല. തീരദേശ പാക്കേജായി പ്രഖ്യാപിച്ച 10,000 കോടി രൂപ ആര്‍ക്കെങ്കിലും കിട്ടിയോ?. വയനാട് പാക്കേജ് പ്രഖ്യാപിച്ചിട്ട് ആര്‍ക്കെങ്കിലും കൊടുത്തോ?. ഇതെല്ലാം വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ്.
ഇതെല്ലാം കൊടുക്കേണ്ടി വരിക അടുത്ത സര്‍ക്കാര്‍ ആയിരിക്കുമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കറിയാം. തനിക്കിനി അതില്‍ ഉത്തരവാദിത്വമില്ല, ജനങ്ങള്‍ ഇനി ഇതുമായി തന്റെ അരികില്‍ വരില്ല എന്ന് ഉറപ്പുള്ളതിനാലാണ് ഈ പ്രഖ്യാപനം.’ രമേശ് ചെന്നിത്തല വ്യക്തമാക്കി.
