മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍; ഒന്നര മാസത്തിനിടെ സന്ദര്‍ശിക്കുക ആറ് രാജ്യങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 1 വരെ നടക്കും. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 14നു രാത്രി തിരുവനന്തപുരത്തുനിന്നു ബഹ്‌റൈനിലേക്കെത്തും. 16നു വൈകിട്ട് 5നു പ്രവാസി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.

ബഹ്‌റൈനില്‍നിന്നു റോഡ് മാര്‍ഗം സൗദിയിലേക്കു പോകാനാണു പദ്ധതിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെ ആശ്രയിച്ചിരിക്കും യാത്ര. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണു പരിപാടികള്‍ തീരുമാനിച്ചിട്ടുള്ളത്. 19നു കൊച്ചിയിലേക്കു തിരിക്കും. സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ 16നുതന്നെ ബഹ്‌റൈനില്‍ നിന്നു മടങ്ങാനാണ് പ്ലാന്‍.

വീണ്ടും 22നു രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്കു പോകും. 24ന് അവിടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. 25നു സലാലയിലെ സമ്മേളനത്തില്‍ക്കൂടി പങ്കെടുത്തശേഷം 26നു കൊച്ചിയിലേക്കു തിരിക്കും. 28നു രാത്രി കൊച്ചിയില്‍നിന്നു ഖത്തറിലേക്ക് എത്തുന്ന മുഖ്യമന്ത്രി 30നു വൈകുന്നേരം 5ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 30നു രാത്രി തിരുവനന്തപുരത്തേക്കു മടങ്ങും.

നവംബര്‍ 5നാണ് അടുത്ത യാത്ര. 7ന് വൈകുന്നേരം 5ന് കുവൈത്തിലെ പരിപാടി. ഇവിടെ നിന്ന് അബുദാബിയിലേക്കു പോയി 5 ദിവസം അവിടെ തുടരും. നവംബര്‍ 8നു വൈകുന്നേരം 5നാണ് അബുദാബിയിലെ പരിപാടി. നവംബര്‍ പത്തിനല്ലെങ്കില്‍ 11നായിരിക്കും മടക്കം. നവംബര്‍ 30നു വീണ്ടും ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഡിസംബര്‍ 1നു ദുബൈയില്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!