കണക്കു തീർത്ത് ബംഗ്ലാ കടുവകളുടെ ലങ്കാ ദഹനം! ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിന് അട്ടിമറിത്തുടക്കം

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിന് അട്ടിമറി തുടക്കം. കരുത്തരായ ശ്രീലങ്കയെ ബംഗ്ലാദേശ് വീഴ്ത്തി. ഒരു പന്ത് ശേഷിക്കേ നാല് വിക്കറ്റ് വിജയമാണ് ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. ബംഗ്ലാദേശ് 19.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്താണ് ജയത്തിലെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ലങ്കയോടു പരാജയപ്പെട്ടതിന്റെ കണക്ക് തീർത്താണ് ബംഗ്ലാദേശിന്റെ നാടകീയ ജയം. അവസാന ഓവറിൽ ബംഗ്ലാദേശിനു ജയിക്കാൻ 5 റൺസായിരുന്നു വേണ്ടിയിരുന്നത്. ദസുൻ ഷനക എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്ത് ജാകർ അലി ഫോർ നേടി സ്കോർ ഒപ്പമെത്തിച്ചു. എന്നാൽ പിന്നീടുള്ള മൂന്ന് പന്തുകളിൽ റൺസൊന്നുമില്ലാതെ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അഞ്ചാം പന്തിൽ നസും അഹമ്മദ് സിംഗിൾ എടുത്തു ബംഗ്ലാദേശിനെ സുരക്ഷിത തീരത്തെത്തിച്ചു.

ഓപ്പണര്‍ സയ്ഫ് ഹസന്‍, നാലാമനായി ക്രീസിലെത്തിയ തൗഹിദ് ഹൃദോയ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ബംഗ്ലാ ജയത്തിന്റെ കാതല്‍. സയ്ഫ് 45 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 61 റണ്‍സെടുത്തു. തൗഹിദ് 2 സിക്‌സും 4 ഫോറും സഹിതം 37 പന്തില്‍ 58 റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസ് 16 പന്തില്‍ 23 റണ്‍സെടുത്തു ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ലങ്കന്‍ നിരയില്‍ വാനിന്ദു ഹസരങ്ക ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. ദസുന്‍ ഷനകയും രണ്ട് വിക്കറ്റ് വീഴ്ത്തി. നുവാന്‍ തുഷാര, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 168 റണ്‍സില്‍ ഒതുക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ഒരു ഘട്ടത്തില്‍ ലങ്ക 97 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. ദസുന്‍ ഷനകയുടെ കിടിലന്‍ ബാറ്റിങാണ് ലങ്കയെ തുണച്ചത്. താരം പുറത്താകാതെ 37 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 64 റണ്‍സ് അടിച്ചു.

മികച്ച തുടക്കമിട്ട ശേഷം ലങ്ക പിന്നാക്കം പോകുകയായിരുന്നു. ഓപ്പണര്‍മാരായ പതും നിസങ്ക 15 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 22 റണ്‍സെടുത്തു. സഹ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് 25 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 34 റണ്‍സെടുത്തും മികവ് കാണിച്ചു. ക്യാപ്റ്റന്‍ ചരിത് അസലങ്കയും സ്‌കോറിലേക്ക് സംഭാവന നല്‍കി. താരം 12 പന്തില്‍ 21 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയെ വെട്ടിലാക്കി. മഹദി ഹസനാണ് തിളങ്ങിയ മറ്റൊരു ബൗളര്‍. താരം 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ടസ്‌കിന്‍ അഹമദ് ഒരു വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!