ഉന്നതിയിലെ സാമ്പത്തിക ഇടപാടുകളുടെ ഫയൽ കാണാനില്ല; പട്ടികജാതി- വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്തിനെതിരേ റിപ്പോർട്ട്

തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗക്കാരുടെ വിവിധ പദ്ധതികളുടെ നിർവഹണത്തിനും ക്ഷേമത്തിനുമായി രൂപവത്കരിച്ച ഉന്നതി(കേരള എംപവർമെന്റ് സൊസൈറ്റി)യിലെ ഫയലുകൾ കാണാനില്ലെന്ന് റിപ്പോർട്ട്.

ഉന്നതിയുടെ സാമ്പത്തിക ഇടപാടുകൾ, പദ്ധതിനിർവഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകൾ, കരാറുകൾ, ധാരണാപത്രങ്ങൾ എന്നിവയടക്കമുള്ള രേഖകളാണ് കാണാതായത്. ഇതേത്തുടർന്ന് ഉന്നതി സി.ഇ.ഒ. ആയിരുന്ന എൻ. പ്രശാന്തിനെതിരേ റിപ്പോർട്ടുമായി അഡീഷണൽ സെക്രട്ടറി ഡോ. എ. ജയതിലക് രംഗത്തെത്തി.

ഉന്നതിയുടെ പ്രവർത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണൽ സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. പട്ടികജാതി-വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഉന്നതി സി.ഇ.ഒ. ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്.

രേഖകൾ ലഭിക്കണമെന്നുകാണിച്ച് പ്രശാന്തിന് കത്തുനൽകി. രണ്ടുമാസത്തിനുശേഷം രണ്ടു കവർ മന്ത്രിയുടെ ഓഫീസിൽ എത്തിച്ചു. മേയ് 13 മുതൽ ജൂൺ ആറുവരെ ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് രേഖകൾ കൈമാറാൻ കഴിയാതെപോയതെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാൽ, ഈ കവറിലും ഉന്നതിയുടെ പ്രധാനരേഖകളൊന്നും ഉണ്ടായിരുന്നില്ല.

2023 മാർച്ച് 16-ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ ഉന്നതിയുടെ സി.ഇ.ഒ.യായി നിയമിച്ച് ഉത്തരവിറക്കി. ഗോപാലകൃഷ്ണന് ഔദ്യോഗികമായി ചുമതല കൈമാറാനോ, രേഖകൾ കൈമാറാനോ അതുവരെ സി.ഇ.ഒ. ആയിരുന്ന പ്രശാന്ത് തയ്യാറായില്ല. ഗോപാലകൃഷ്ണന് ചുമതല ഏറ്റെടുക്കാനുള്ള അനുമതിനൽകി ഏപ്രിൽ 29-ന് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!