എറണാകുളം : പനങ്ങാട് കെഎസ്ഇബി ജീവനക്കാർക്ക് വീട്ടുടമയുടെ ക്രൂരമർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരെയാണ് വീട്ടുടമ മർദിച്ചത്.
സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു. ഇരുവരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
