ന്യൂഡൽഹി : സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. 58 വർഷം പഴക്കമുള്ള വിലക്കാണ് കേന്ദ്രസർക്കാർ നീക്കിയിരിക്കുന്നത്.
പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ പങ്കുവെച്ചു. 1966 ലാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കാളികളാകരുതെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപുറമെ ആർ.എസ്.എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. തർക്കങ്ങൾ അവസാനിപ്പിക്കാനും ആർ.എസ്.എസുമായുള്ള ബന്ധം സുഖകരമാക്കാനുമാണ് മോദിയുടെ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു അതേസമയം ഉത്തരവ് പിൻവലിച്ചതിനെതിരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.
