ബിഎംഡബ്ല്യു ഇടിച്ച് തെറിപ്പിച്ച് സ്ത്രീ മരിച്ച സംഭവം; ശിവസേനാ നേതാവിന്റെ മകന്‍ മിഹിര്‍ ഷാ അറസ്റ്റില്‍

മുംബൈ: സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ പിന്നില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിലേക്ക് തെറിച്ച് വീണ സ്തീയുമായി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചതിന് ശേഷം ഇവരെ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

അപകടത്തിന് ശേഷം 24 കാരനായ മിഹിര്‍ഷാ ഒളിവിലായിരുന്നു. നേരത്തെ മിഹിറിന്റെ പിതാവിനേയും ഡ്രൈവറേയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 15,000 രൂപ ബോണ്ടില്‍ പിതാവ് രാജേശ് ഷാക്ക് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. അപകടത്തിന് ശേഷം മിഹിര്‍ ഷായെ രക്ഷപ്പെടാന്‍ അനുവദിച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ജൂലൈ ഏഴിനായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്നത് മിഹിര്‍ ഷാ ആയിരുന്നു.

വോര്‍ലിയിലെ കോളിവാഡ എന്ന സ്ഥലത്തെ താമസക്കാരായ ദമ്പതികളാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്നത്. കാവേരി നഖവ് എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് പ്രദീപ് നഖവ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!