കന്യാകുമാരി : തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരി വിവേകാനന്ദ പാറയിൽ ധ്യാനം ആരംഭിച്ചിരിക്കുകയാണ്. 45 മണിക്കൂർ നീണ്ട ധ്യാനമാണ് ആരംഭിച്ചത്.
ഇതിനിടെ മോദിയുടെ തന്നെ 33 വർഷം പഴക്കമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 1991 ഡിസംബർ 11ന് കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ നിന്ന് തന്നെ പകർത്തിയ ചിത്രമാണിത്.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കശ്മീരിൽ അവസാനിച്ച ഏകതാ യാത്രയിൽ നിന്നുള്ളതായിരുന്നു അത്. വൈറൽ ചിത്രത്തിൽ നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയും വിവേകാനന്ദ സ്മാരകത്തിൽ പുഷ്പങ്ങള്‍ അർപ്പിക്കുന്നുണ്ട്. മുരളി മനോഹർ ജോഷിയാണ് ആ ഏകതാ യാത്രയ്ക്ക് നേതൃത്വം നൽകിയിരുന്നത്.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 1992 ജനുവരി 26ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് അവസാനിച്ചത്. രാജ്യത്തെ ഭീകര ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന സന്ദേശം പങ്ക് വെക്കുകയെന്നതായിരുന്നു യാത്രയുടെ പ്രമേയം.