കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടങ്ങി. വിവേകാനന്ദപ്പാറയിലാണ് അദ്ദേഹം ധ്യാനമിരിക്കുന്നത്. സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം ധ്യാനം ആരംഭിച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ അദ്ദേഹം ആരതി തൊഴുത് പുരോഹിതൻമാരിൽ നിന്നു ഷാളും പ്രസാദങ്ങളും സ്വീകരിച്ചു. പിന്നാലെയാണ് ധ്യാനത്തിനു തുടക്കമിട്ടത്.

ഇന്ന് വൈകീട്ട് തുടങ്ങിയ ധ്യാനം മറ്റന്നാൾ ഉച്ച വരെ നീളും. ബോട്ട് വഴിയാണ് അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ എത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദർശകർക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ഇരുനൂറോളം പ്രചാരണ പരിപാടികൾ പൂർത്തിയാക്കി.

ധ്യാനം കഴിഞ്ഞ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക്.

ഈ ദിവസങ്ങളിൽ സന്ദർശകർ വിവേകാനന്ദപ്പാറയിലെ ത്തരുതെന്ന് നിർദേശമുണ്ട്. സമീപത്തെ കടകളുടെ പ്രവർത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റൽ പൊലീസിന്റെ പട്രോളിങ് സംഘവും.

2014ൽ പ്രതാപ്ഗഡിലും 2019ൽ കേദാർനാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ മോദി. രാജ്യത്തിന്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിർത്തുകയെന്ന സന്ദേശം മുന്നോട്ടുവയ്ക്കുക, വിശ്വാസരാഷ്ട്രീയം, കൊൽക്കത്ത മേഖലയുൾപ്പെട്ട 9 സീറ്റുകൾ വിധിയെഴുതുന്നതിന് മുൻപ് ബംഗാളിന്റെ വികാരമായ വിവേകാനന്ദനെ ഉയർത്തിപ്പിടിക്കുക കൂടി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുണ്ട്.
