തിരുവല്ല : ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ മഹാ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം ഈ മാസം 22 ന് സമാപിക്കും.
പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നാമജപ ഘോഷയാത്രയായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി ചേർന്നു. തുടര്‍ന്ന് നിരവധി പ്രമുഖ ബ്രാഹ്മണ പുരോഹിതര്‍ ചേര്‍ന്ന് പടറ്റിപഴം ഒരുക്കി ദേവന് നിവേദിച്ചു. ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം നടത്തി.
9.30 ന് മഹാ ചതുശ്ശതം വഴിപാട് നടന്നു. രാവിലെ 10.56 നും 11.30 മദ്ധ്യേയുള്ള മേടം രാശി ശുഭമുഹൂർത്തത്തിൽ തന്ത്രി മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു .മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കൊടിയേറ്റ് സദ്യയും നടന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രാചാരപ്രകാരമുള്ള ഉത്സവ ബലിദർശനങ്ങളും കലാ സംഗീത സാംസ്കാരിക പരിപാടികളും ആധ്യാത്മിക പ്രഭാഷണങ്ങളും നടക്കും.
ശ്രീവല്ലഭൻ്റെ തിരുനടയിൽ കൊടിയേറി
