കോതമംഗലം : ബസേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠ ബാവായുടെ ഭൗതിക ശരീരം ഇന്നലെ രാത്രി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയില്‍ ഇന്ന് പുലർച്ചെ 3 മണിയോടെ എത്തിച്ചു. തുടർന്ന് ഭൗതിക ശരീരം പള്ളിക്കകത്ത് പൊതുദർശനത്തിന് വച്ചതോടെ നൂറുകണക്കിന് വിശ്വാസികളാണ് പുലർച്ചെ തന്നെ ബാവയെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയത്.
രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗവും തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കും.
ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ച ശേഷം 4 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററില്‍ ഭൗതികശരീരം എത്തിച്ച് പൊതു ദർശനത്തിന് വെയ്ക്കും.
മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം നാളെ 4 മണിക്കാണ് കബറടക്കുന്നത്.
തോമസ് പ്രഥമന്‍ ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം കോതമംഗലം മാർതോമ ചെറിയപള്ളിയില്‍ എത്തിച്ചു
