തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയില്‍ എത്തും. 24,000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിങ് ട്രോഫി സമ്മാനമായി നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
> acvnews
തക്കുടു (അണ്ണാറകണ്ണന്‍) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങള്‍ നടക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉള്‍പ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
കായികമേള സ്‌കൂള്‍ ഒളിംപിക്‌സ് എന്ന് പേര് മാറ്റാനായി ഒളിംപിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ നിയമ പ്രശ്‌നം വരാതിരിക്കാന്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം.
ആദ്യ ഘട്ടത്തില്‍ 1600 ഓളം കുട്ടികള്‍ പങ്കെടുക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കൂടുതല്‍ കുട്ടികളെ അടുത്ത വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കായികമേള നവംബറില്‍ എറണാകുളത്ത്, രാത്രിയും പകലും മത്സരങ്ങൾ
