തിരുവനന്തപുരം: മണിപ്പൂർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ രംഗത്തെത്തി . രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘർഷമാണ് മണിപ്പുരിലുണ്ടായതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
“മണിപ്പൂരിലേത് ഗോത്രവർങ്ങള്‍ തമ്മിലുള്ള സംഘർഷമെന്നു മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികള്‍ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാല്‍ വിഷയത്തില്‍ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്”, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവപറഞ്ഞു.
മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷമാണ്. കേരളത്തില്‍നിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്‌ക്ക് മുഴുവൻ അഭിമാനമാണെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഓർത്തഡോക്സ് സഭയ്‌ക്ക് പുറമെ യാക്കോബായ സഭയും ഇതേ വിഷയത്തില്‍ സമാനമായ ചിന്താഗതി പങ്കു വെച്ചു. മണിപ്പൂരില്‍ സംഭവിച്ചത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് പ്രസ്താവിച്ചു.
ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ കേരളത്തില്‍നിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.