കൊച്ചി: വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം.
മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്.
ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം.
സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്.
