കോഴിക്കോട് : ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ.
പന്തീരാങ്കാവ് എസ് എച്ച് ഒ, എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ച് ഉത്തരമേഖല ഐ ജിയുടേതാണ് നടപടി.
എസ് എച്ച് ഒയ്ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തൽ.
പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ. കേബിൾ കുഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിയിൽ മർദ്ദിച്ചെന്നും വെളിപ്പെടുത്തുന്നു.
സ്ത്രീധനത്തിന്‍റെ പേരിലാണ് ക്രൂരമായ ആക്രമണമെന്ന് പരാതി നൽകിയിട്ടും ഗാർഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്ക്കെതിരെയും യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു.
ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച; പന്തീരാങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ
