കൊച്ചി : വന്ദേഭാരത് എക്സ്പ്രസില്‍ ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂള്‍ പ്രിൻസിപ്പല്‍.
വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചതില്‍ ആശങ്കയില്ലെന്നും കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചത് ചിലർ വിവാദമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സൈബറാക്രമണം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പല്‍ ഡിന്റു കെ പി വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനില്‍ ദേശഭക്തിഗാനം പാടിയ വിദ്യാർത്ഥികള്‍ കടുത്ത സൈബറാക്രമണമാണ് നേരിടുന്നത്. കുട്ടികളുടെ ആശങ്കകള്‍ പരിഹരിക്കേണ്ട വിദ്യാഭ്യാസ മന്ത്രിയാണ് സ്കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമപരമായി മുന്നോട്ടുനീങ്ങാനുള്ള സ്കൂള്‍ അധികൃതരുടെ തീരുമാനം.
നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചത്. റെയില്‍വേ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതില്‍ മറ്റൊരു ഇടപെടലുകളും നടന്നിട്ടില്ലെന്നും പ്രിസൻസിപ്പല്‍ പറഞ്ഞു.
സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ ഭീഷണിയുമായി വി ശിവൻകുട്ടി രംഗത്തുവന്നിരുന്നു. സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശഭക്തി ഗാനം എന്ന് പറയാൻ പ്രിൻസിപ്പലിന് എന്ത് അധികാരമെന്നായിരുന്നു മന്ത്രിയുടെ വാദം. കുട്ടികള്‍ ഗണഗീതം ആലപിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സൈബറാക്രമണം നടക്കുന്നു”, ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂള്‍ അധികൃതര്‍
