തിരുവനന്തപുരം : 63ാമത് സ്കൂള്‍ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി.
കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങള്‍ക്കുള്ള വേദിയായിരിക്കുമ്ബോള്‍ തന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
5 നാള്‍ നീളുന്ന കൗമാരകലാമേളയില്‍ അനന്തപുരി ആവേശഭരിതമാകും
25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളില്‍ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികള്‍ മാറ്റുരയ്ക്കും.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്‌സിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു.
കലാമേള നന്മയുടെ സാക്ഷിപത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
