കൊച്ചി : ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.
സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്.
തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കും. ബ്രൂവറി വിഷയത്തിലും അതാണ് ചെയ്തത്. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും കാതോലിക്കാബാവാ വ്യക്തമാക്കി.
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജൻമം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ്. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർപോലെയായി യുവജനങ്ങൾ മാറി. അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആഴത്തിൽ പഠിക്കണം. പുതുതലമുറ ലൈഫിൽ ജീവിക്കുന്നു, റിയൽ ലൈഫ് ഇല്ലതായെന്നും ബാവാ കൂട്ടിച്ചേർത്തു.
കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണ്. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുക യാണ് ഭരണാധികാരികൾ. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കർമ്മപ രിപാടികൾക്ക് സർക്കാർ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്നും സഭാധ്യക്ഷൻ പറഞ്ഞു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.