പാറ്റ്ന : ബെഗുസരായ് മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവള്‍ സജല്‍ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ ഖഗാരിയയിലെ കാത്യായനി മന്ദിറില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. സംഭവം ചർച്ചയായി മാറിയതോടെ തങ്ങള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടില്ലെന്നുമാണ് സജല്‍ സിന്ധുവിന്റെ പ്രതികരണം.
തന്റെ ഭർത്താവിന്റെ കുടുംബം ശിവശക്തി കുമാറിനെതിരെ വ്യാജ പരാതി നല്‍കിയതായും പ്രണയത്തില്‍ വീഴുന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇതില്‍ ആരും ഇടപെടേണ്ടതില്ലെന്നും സിന്ധു പറഞ്ഞു.
രണ്ട് മാസം മുമ്പാണ് ശിവശക്തി ബെഗുസാരായി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. “പ്രണയത്തില്‍ വീഴുന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇതില്‍ ആരും ഇടപെടേണ്ടതില്ല. വൈശാലി ഭരണകൂടം ഞങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആർ വ്യാജമാണ്. ഞങ്ങള്‍ ഇരുവരും വിവാഹിതരായതിന്റെ പേരില്‍ വീട്ടുകാർ ഞങ്ങളെ ഉപദ്രവിക്കുന്നു. അവർ എൻ്റെ ഭർത്താവിൻ്റെ ജോലിക്കും ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിനും വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ് .
10 വർഷം നീണ്ട പ്രണയമാണ്. 2015 മുതല്‍ തങ്ങള്‍ പ്രണയിക്കുന്നുണ്ട്. ഞങ്ങളുടെ തറവാട്ടുവീടുകളും ഒരേ സ്ഥലത്താണ്. 2015-ല്‍ ഞാൻ ഇൻ്റർ പഠിക്കാൻ ബനാറസിലെ സെൻട്രല്‍ ഹിന്ദു ഗേള്‍സ് സ്കൂളിലെത്തി. ആ സമയത്ത് പിജി ചെയ്യാൻ ബനാറസില്‍ എത്തിയതായിരുന്നു ശിവശക്തി. ഇവിടെ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. സൗഹൃദം എപ്പോഴാണ് പ്രണയമായി മാറിയതെന്ന് എനിക്കറിയില്ല”. എന്നാണ് സജല്‍ സിന്ധു തങ്ങളുടെ വിവാഹത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
അതേസമയം ശിവശക്തി കുമാർ ജോലിയില്‍ നിന്ന് നീണ്ട അവധി എടുത്തിരിക്കുകയാണ്. ബിഹാറിലെ ഹാജിപൂർ ജില്ലയിലെ മനുവ ഗ്രാമവാസിയായ രാമശങ്കർ റായിയുടെ മകനാണ് ശിവശക്തി കുമാർ. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് സജല്‍ സിന്ധു. ഹാജിപൂരിലെ മനുവ ഗ്രാമത്തില്‍ താമസിക്കുന്ന പ്രൊഫസൻ വിജയ് കുമാർ റായിയുടെ മകളാണ്.