ന്യൂഡല്‍ഹി: പാരിസ് ഓളിംപിക്‌സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ എന്നിവര്‍ ഭാരതത്തിന്റെ പതാകയേന്തും. ടോക്യോ ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ വെങ്കലം നേടിയ ഗഗന്‍ നാരാംഗാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന്‍ (ഷെഫ് ഡെ മിഷന്‍). ഇതിഹാസ ബോക്‌സര്‍ മേരി കോമിനു പകരമാണ് നരംഗ് എത്തുന്നത്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയാണ് ടീം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭാരതത്തിനായി രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയ താരമാണ് സിന്ധു. മേരി കോമിനു പകരം വൈസ് ക്യാപ്റ്റനായിരുന്നു നാരാംഗ് നായകനാകുന്നത് സ്വാഭാവിക തീരുമാനമാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് മേരി കോം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പിന്‍മാറുന്നതായി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം.
നേരത്തെ ഭാരതത്തിൻ്റെ അത്‌ലറ്റിക്‌സ് സംഘത്തെ തിരഞ്ഞെടുത്തിരുന്നു. ടോക്യോ ഒളിംപിക്‌സില്‍ പുതു ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ ജാവലിന്‍ സെന്‍സേഷന്‍ നീരജ് ചോപ്രയാണ് ടീം ക്യാപ്റ്റന്‍. മലയാളി പുരുഷ താരങ്ങളടക്കം 28 അംഗ അതില്റ്റിക്‌സ് സംഘമാണ് ഭാരതത്തിനായി പാരിസില്‍ മാറ്റുരയ്ക്കുന്നത്.