കോവളം : സ്വകാര്യവ്യക്തിയുടെ അഞ്ചേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിലാക്കി. കോവളത്ത് വട്ടവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം നിരവധി ഹോം സ്റ്റേകളടക്കം പ്രവർത്തിക്കുന്നതിന് സമീപത്തെ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് നിന്നും ഫയർ ഫോഴ്സ് എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. മണക്കാട് സ്വദേശിയുടെ പുരയിടത്തിൽ പുല്ല് വളർന്ന് കാടുപിടിച്ച നിലയിലാണ്. ഇവിടെ പലപ്പോഴും ഇഴജന്തുക്കളെയടക്കം കാണാറുണ്ട്. നാട്ടുകാർ തന്നെ തീയിട്ടതാകാനാണ് സാധ്യതയെന്നും മറ്റൊന്നും കണ്ടെത്താനായില്ലെന്നും ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.
രണ്ടാമത്തെ തവണയാണ് ഇവിടെ തീപിടിത്തമുണ്ടാകുന്നത്. വാഹനം ചെന്നെത്താൻ പ്രയാസമുള്ള പ്രദേശമായതിനാൽ വളരെ കഷ്ടപ്പെട്ടാണ് ഫയർഫോഴ്സ് സംഘം തീയണച്ചത്.