ന്യൂഡൽഹി : ദൽഹിയിൽ നടന്ന ലഹരിവേട്ടയിൽ കൂടുതൽ കണ്ണികളെ തേടി പൊലീസ്. 900 കിലോ ലഹരി വസ്തുക്കളാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തൽ. ഇതിൽ 770 കിലോ മാത്രമാണ് പിടികൂടിയത്. ലഹരി കടത്തിൽ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്.
ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ദൽഹിയിലേക്ക് കൊക്കെയിൻ അടക്കം ലഹരിവസ്തുക്കൾ എത്തിച്ചത്. മരുന്ന് എന്ന പേരിലാണ് ഇവ രാജ്യത്തേക്ക് കടത്തിയത്. കമ്പനിയിലെ ജീവനക്കാരി പൊലീസിന് നൽകിയ വിവരം അനുസരിച്ച് അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ദൽഹിയിലെ വിവിധയിടങ്ങളിലും ഹാപുർ ഗാസിയബാദ് തുടങ്ങിയ ഇടങ്ങളിലും മരുന്ന് ശേഖരിച്ച് വെക്കാൻ എന്ന പേരിൽ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തു. ഇവിടങ്ങളിൽ നടന്ന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പൊലീസ് കണ്ടെത്തിയത്.