കാൺപൂർ : മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയ്ക്ക് പണം നൽകാത്തതിൻ്റെ പേരിൽ സീനിയർ വിദ്യാർഥികളുടെ മർദനം. ആക്രമണത്തിൽ ആറു സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവമുണ്ടായത്.
മത്സരപരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസിൽ ചേരാനാണ് ജൂനിയർ വിദ്യാർഥി ഇറ്റാവയിൽ നിന്ന് കാൺപൂരിലെത്തിയത്. തുടർന്ന് കോച്ചിംഗ് സെൻ്ററിലെ ചില സീനിയേഴ്സുമായി ബന്ധപ്പെട്ട് അവർ ഓൺലൈൻ വാതുവെപ്പ് ഗെയിം കളിക്കാൻ 20,000 രൂപ നൽകി.
പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് പകരം രണ്ട് ലക്ഷം രൂപ നൽകണമെന്ന് സീനിയേഴ്സ് സമ്മർദ്ദം ചെലുത്തുകയാ യിരുന്നു. എന്നാൽ പണം തിരികെ നൽകാനാകാതെ വന്നപ്പോൾ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് തുടർച്ചയായി മർദിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ സ്വകാര്യഭാഗങ്ങളിലുൾ പ്പെടെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഒരു വീഡിയോയിൽ വിദ്യാർത്ഥിയുടെ മുടി കത്തിക്കാൻ ശ്രമിക്കുന്നതും മറ്റൊരു വീഡിയോയിൽ വിദ്യാർഥിയെ നഗ്നനാക്കി സ്വകാര്യഭാഗത്ത് ഇഷ്ടിക കൊണ്ട് ഇടിക്കുന്നതും കാണാം.
ദിവസങ്ങളോളം ആക്രമണം തുടർന്നതിന് ശേഷമാണ് വിദ്യാർഥി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. എന്നാൽ പ്രതികളെ താക്കീത് ചെയ്ത് പൊലീസ് വിട്ടയയ്ക്കുകയായിരുന്നുവെന്ന് വിദ്യാർഥിയുടെ കുടുംബം പറയുന്നു.